സമസ്തയില്‍ സ്ലീപ്പര്‍സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ലീഗ് സമസ്തയില്‍ പിടിമുറുക്കിയാലും മുറുകാൻ പോകുന്നില്ല

സിപിഎമ്മുമായി സഖ്യം ചേരാതിരുന്നതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നുവെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മുമായി സന്ധിചേർന്നാല്‍ ഭരണം കിട്ടാൻ ഒരു പ്രയാസവും ഉണ്ടാകില്ല, പക്ഷെ അങ്ങനെ സംഭവിച്ചാല്‍ പ്രതിപക്ഷത്ത് പിന്നീട് ഉണ്ടാവുക കോണ്‍ഗ്രസ് ആയിരിക്കില്ല, ബിജെപിയായിരിക്കും. ഇത് ദൂരവ്യാപകമായി കേരളത്തിന് ഗുണം ചെയ്യുന്നതല്ല. എസ്‌എഫ്‌ഐ പോലുള്ള സംഘടനകള്‍ പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ ഒരു അധാർമികതയുണ്ട്. അത് സ്വാഭാവികതയായി കുട്ടികള്‍ക്ക് ശീലിപ്പിക്കാൻ പാടില്ല എന്ന ധാരണയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകുന്നില്ല എന്ന് നിലപാട് എടുക്കാനുള്ള കാരണമായി എന്നും കെ.എം ഷാജി.
സമീപകാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കാനും സിപിഎം പക്ഷപാതം പ്രകടമായി കാണിക്കാനും സമസ്തയുടെ അനുബന്ധ സംഘടനകളുടെ തലപ്പത്ത് കയറിക്കൂടിയ ആളുകള്‍ ശ്രമിച്ചു. അവരെ പുറത്ത് കൊണ്ടുവരിക എന്നത് ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ്. ഇവർ പറഞ്ഞുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും സിപിഎമ്മിന്റെ അഭിപ്രായങ്ങളാണെന്നും കെ.എം ഷാജി.
പലവിഭാഗങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതെല്ലാം നിസ്സാരം ആണ് എന്ന് തോന്നിയത് ഷജറ വിഭാത്തില്‍പെടുന്നവരുടെ തെറിവിളികള്‍ കേട്ടപ്പോളാണ്. മതം പറയുന്നവരാണ് ഇത്തരം ഗിന്നസ് ബുക്കില്‍ കയറാൻ പാകത്തില്‍ ഉള്ള തെറി വിളിക്കുന്നത്. അവരെ എതിർക്കാൻ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ലീഗിന് സമസ്തയില്‍ പിടിമുറുക്കേണ്ട കാര്യമില്ല. മുറുക്കിയാലും മുറുകില്ലെന്നും കെ.എം ഷാജി പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

