ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താൻ കര്‍ഷകര്‍. ഗ്രാമങ്ങളിലുടനീളം ട്രംപിന്‍റെയും മോദിയുടെയും കോലം കത്തിക്കും. സമ്മര്‍ദ കരാര്‍ കര്‍ഷകര്‍ക്ക് അപകടമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാർ കർഷകർക്ക് അപകടകരമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.
കേന്ദ്രസർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കരാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
അമേരിക്ക സബ്‌സിഡി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നതോടെ സ്വദേശി കർഷകർക്ക് വിപണി നഷ്ടപ്പെടുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കരാറില്‍ പ്രതിഷേധിച്ച് ഗ്രാമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കോലം കത്തിക്കുമെന്ന് കർഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന് കർഷകർ പൂർണ്ണ പിന്തുണ നല്‍കും. ആവശ്യമെങ്കില്‍ വീണ്ടും ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് നീങ്ങുമെന്നും ടികായത്ത് മുന്നറിയിപ്പ് നല്‍കി.

