ജയിലില്‍ പ്രത്യേക ഭക്ഷണക്രമം വേണമെന്ന് സുശീല്‍ കുമാര്‍, അത് ആവശ്യമല്ല, ആഗ്രഹമാണെന്ന് കോടതി

ന്യൂഡൽഹി: ജയിലിൽ പ്രത്യേക ഭക്ഷണക്രമം വേണമെന്നാവശ്യപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാർ നൽകിയ ഹർജി ഡൽഹി കോടതി തള്ളി. തനിക്ക് പ്രത്യേക ഭക്ഷണക്രമം വേണമെന്നുളളത് ഒരു അത്യാവശ്യമായി പരിഗണിക്കാനാവില്ലെന്നും അത് ആഗ്രഹമായി മാത്രമേ കാണാൻ സാധിക്കൂ എന്നും കോടതി പറഞ്ഞു.
‘സുശീൽകുമാർ നൽകിയിരിക്കുന്ന ഹർജിയിൽ ഇപ്പോൾ ജയിലിൽ നിത്യവും നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കുറവുകളുളളതായി പരാതിപ്പെടുന്നില്ല. ഡൽഹി ജയിൽ നിയമങ്ങൾ 2018-ൽ അനുശാസിക്കുന്നത് പോലെയാണ് ഭക്ഷണത്തിന്റെ അളവും മറ്റും. അതുവഴി പരാതിക്കാരന് സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നൽകുന്നത്.’ കോടതി പറഞ്ഞു.
‘സുശീൽ കുമാറിന് രോഗങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമം തുല്യതയുളളതായിരിക്കണമെന്നും അപ്രകാരം തന്നെ അത് നടപ്പാക്കുകയും വേണമെന്നും അഭിപ്രായപ്പെട്ടു.
താൻ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ ഒമേഗ 3 ക്യാപ്സൂളുകൾ, പ്രിവർക്കൗട്ട് സപ്ലിമെന്റ്സ്, മൾട്ടിവിറ്റാമിൻ പിൽസ് എന്നിവ നൽകണമെന്ന് ഹർജിയിൽ സുശീൽ കുമാർ ആവശ്യപ്പെട്ടിരുന്നു. വ്യായാമം ചെയ്യുന്നതിനായി അതിനുളള സൗകര്യങ്ങളും സുശീൽ കുമാർ ആവശ്യപ്പെട്ടിരുന്നു.
രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനാണ് സുശീൽ കുമാർ. ഗുസ്തിതാരമായ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിലാണ് സുശീൽ ജയിലിൽ ആകുന്നത്.

