ആനന്ദബോസ് റിപ്പോര്‍ട്ടില്‍ സുരേന്ദ്രന്റെ നേതൃമാറ്റ വിഷയത്തിലും ശുപാര്‍ശകള്‍

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പഠിച്ച് സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ റിപ്പോർട്ടിൽ കെ. സുരേന്ദ്രന്റെ നേതൃമാറ്റ വിഷയത്തിലും ശുപാർശകൾ. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികൾ നേതാക്കളും പ്രവർത്തകരും ആനന്ദബോസിന് നേരിട്ടും ഇമെയിൽ വഴിയും അറിയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ലാതെ നേതാക്കൾ നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയിട്ടുമുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങൾ, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോർട്ടാണ് ആനന്ദബോസ് മോദിക്ക് സമർപ്പിച്ചിരിക്കുന്നത്. സുരേന്ദ്രൻ നേതൃത്വത്തിൽ തുടരുന്നത് സംബന്ധിച്ച സംഘടനാകാര്യത്തിലും ആനന്ദബോസ് ശുപാർശ നൽകിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തിൽ സംസ്ഥാന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർക്ക് പറയാനുള്ളത് ആനന്ദബോസ് കേട്ടിട്ടുമുണ്ട്.https://c22c434785500d2347bbb59117e3d81f.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
സാധാരണ ബി.ജെ.പി. പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ തുടങ്ങി വിവിധതലത്തിലുള്ളവരുടെ അഭിപ്രായവും അദ്ദേഹം സ്വരൂപിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ നേതൃമാറ്റം വേണമെന്നും വേണ്ടെന്നുമുള്ള ആവശ്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ എല്ലാ തലങ്ങളിൽനിന്നും ആനന്ദബോസിന്റെ മുന്നിലെത്തി. ഇവയെല്ലാം പരിശോധിച്ച് നേതൃമാറ്റത്തെ കുറിച്ചുള്ള തന്റെ ശുപാർശ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രിക്ക് നൽകിയതെന്ന് ആനന്ദബോസ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. റിപ്പോർട്ട് പ്രധാനമന്ത്രി പരിഗണിക്കാനിരിക്കെ തന്റെ ശുപാർശയെ കുറിച്ച് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായിരുന്നാലും ആനന്ദബോസിന്റെ റിപ്പോർട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.
കേരള ബി.ജെ.പിയിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെ കുറിച്ചും ആനന്ദബോസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും സംസ്ഥാന ഭാരവാഹികൾ അടക്കം ഇ മെയിൽ അയച്ചിട്ടുണ്ട്. കൃഷ്ണദാസ് പക്ഷം, ശോഭാപക്ഷം എന്നിങ്ങനെ അല്ലാതെ വ്യക്തിപരമായാണ് വലിയ വിഭാഗം നേതാക്കൾ മെയിൽ അയച്ചിട്ടുള്ളതെന്ന് മുതിർന്ന സംസ്ഥാന ഭാരവാഹി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

