KSDLIVENEWS

Real news for everyone

വ്യാപാരികൾ പറയുന്നു; ‘ഇനിയും കടകൾ അടച്ചിട്ടാൽ പട്ടിണി’

SHARE THIS ON

കാസർകോട്∙ ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നടക്കം ലക്ഷങ്ങൾ വായ്പയെടുത്താണ് വ്യാപാരികൾ സ്വന്തമായി സ്ഥാപനം തുടങ്ങുന്നത്. കടമുറി വാടകയും ജോലിക്കാരുടെ ശമ്പളവും മറ്റു ചെലവുകളുമെല്ലാം നൽകി മുന്നോട്ടുപോകുന്ന വ്യാപാരികളുടെ നിത്യ ജീവിതം തന്നെ ദുരിതത്തിലായിട്ടു മാസങ്ങൾ. കോവിഡ് പകരുന്നതിനു ഒരേയൊരു കാരണം വ്യാപാരികളാണെന്ന അധികൃതരുടെ സമീപനം വ്യാപാരികളിൽ പ്രതിഷേധമായി ഉയരുന്നു. കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനു പകരം കടകൾ അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് വ്യാപാരി സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. കോവിഡും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പുതിയ നിയമങ്ങളും ഉത്തരവുകളും വ്യാപാരികളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2016 നവംബർ 8നു പ്രഖ്യാപിച്ച നോട്ട് നിരോധനമായിരുന്ന ആദ്യത്തെ തിരിച്ചടി. പിന്നീട് ജൂലൈ 1നു ജിഎസ്ടി കൂടി നടപ്പാക്കിയതോടെ മേഖലയാകെ താറുമാറായി. ഇതിൽ നിന്നു മോചനം നേടവെയാണ് പ്രളയമെത്തിയത്. 2021 മാർച്ചിൽ തുടങ്ങിയ കോവിഡ് മഹാമാരി ഇപ്പോഴും തുടരുകയാണ്.കോവിഡിന്റെ രണ്ടാംവരവോടെ മേയ് 4 മുതൽ തുടങ്ങിയ ലോക്ഡൗൺ ഓരോ ആഴ്ചയും നീളുന്നത് വ്യാപാരികളെ തളർത്തുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്നു തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ ഏറെയുണ്ട്. പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു തരത്തിലുള്ള പരിഗണനയും ഉണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു. ഇന്ന് വ്യാപാരികളുടെ നിൽപ് സമരം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കട തുറക്കാൻ അനുവാദമില്ലാത്ത നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു നിൽപ് സമരം നടത്തും. ജില്ലയിലെ അ‍ഞ്ഞൂറോളം കേന്ദ്രങ്ങളിലാണു നിൽപ് സമരം നടത്തുന്നത്. വ്യാപാരികൾ വീടിനു മുന്നിൽ പ്ലകാർഡുകളേന്തിയും പ്രതിഷേധം നടത്തും. രാവിലെ 11 മുതൽ 12 വരെയാണു സമരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!