കോപ്പ അമേരിക്ക; പെറുവിനെ തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി കൊളംബിയ

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തിൽ പെറുവിനെ തകർത്ത് കൊളംബിയ. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു കൊളംബിയയുടെ ജയം. ലൂയിസ് ഡിയാസ് ഇരട്ട ഗോളുമായി തിളങ്ങി. ഇൻജുറി ടൈമിലായിരുന്നു കൊളംബിയയുടെ വിജയം കുറിച്ച ഡിയാസിന്റെ രണ്ടാം ഗോൾ. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് യോഷിമിർ യോടുണിലൂടെ പെറുവാണ് ആദ്യം മുന്നിലെത്തിയത്. കുയെവയുടെ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊളംബിയ ഗോൾ മടക്കി. 49-ാം മിനിറ്റിൽ യുവാൻ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ അവർക്കായി സ്കോർ ചെയ്തത്. പിന്നാലെ 66-ാം മിനിറ്റിൽ ലൂയിസ് ഡിയാസിന്റെ ആദ്യ ഗോളിൽ കൊളംബിയ ലീഡെടുത്തു. ഗോൾകീപ്പർ വാർഗാസ് നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ഗോൾ. പന്തുമായി മുന്നേറിയ ഡിയാസ് അനായാസം ലക്ഷ്യം കണ്ടു. 82-ാം മിനിറ്റിൽ ഹെഡറിലൂടെ ലാപഡുള്ള പെറുവിനെ ഒപ്പമെത്തിച്ചു. പിന്നാലെ ഇൻജുറി ടൈമിൽ വിജയ ഗോൾ നേടിയ ഡിയാസ് കൊളംബിയക്ക് മൂന്നാം സ്ഥാനം സമ്മാനിച്ചു. ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെയായിരുന്നു ഡിയാസിന്റെ രണ്ടാം ഗോൾ.

