9 ദിവസം തിമിർത്ത് പെയ്ത മഴ 1000 മില്ലിമീറ്റർ പിന്നിട്ടു: കാസർകോട് ജില്ലയിൽ 13 വരെ യെലോ അലർട്ട്

കാസർകോട്: കാലവർഷത്തിൽ ഇതുവരെ പെയ്ത മഴയുടെ അളവ് ജില്ലയിൽ 1000 മില്ലിമീറ്റർ പിന്നിട്ടു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിച്ചത് 1023 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടുള്ളത് കാസർകോടാണ്.
എന്നാൽ മുൻവർഷങ്ങളിലെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ ജില്ലയിൽ 19 %മഴ കുറവാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശരാശരിയെക്കാൾ അധികം മഴ ലഭിച്ചിട്ടുള്ളത്. ഇടുക്കി (49%) വയനാട് (52%) ജില്ലകളിൽ മഴ കുറവാണ്.
കാസർകോട് ജില്ലയിൽ 13 വരെ യെലോ അലർട്ട്
കാസർകോട്∙ ഇന്നു മുതൽ 13 വരെ ജില്ലയിൽ യെലോ അലർട്ട്. ജില്ലയിലെ എല്ലാം താലൂക്കുകളിലും ഇന്നലെ നേരിയ മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ച് ഉപ്പള പുഴയിൽ മാത്രമാണ് ജലനിരപ്പ് അപകട നിലയ്ക്കു മുകളിലുള്ളത്. കാലവർഷത്തിൽ 5 വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു. ജൂലൈ 1 മുതൽ ഇന്നലെ വരെ വൈദ്യുതി ബോർഡിനു 62 എച്ച്ടി തൂണുകളും 485 എൽടി വൈദ്യുതി തൂണുകളും തകർന്നു. ഒരു കുടുംബത്തിലെ 2 പേർ മാത്രമാണ് ദുരിതാശ്വാസ ക്യാംപിലുള്ളത്.
നെക്രാജെയിൽ നാലും കുമ്പഡാജെയിൽ ഒന്നും നെട്ടണിഗെയിൽ രണ്ടും മാലോത്ത് വില്ലേജിൽ 2 കുടുംബങ്ങളിലായി 14 പേരെയുമാണ് ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്.കടൽ രക്ഷാപ്രവർത്തനത്തിനായി ഒരു റെസ്ക്യൂ ബോട്ട് കൂടി ജില്ലയിലേക്ക് അനുവദിച്ചു. ബേപ്പൂരിൽ നിന്ന് ഇന്നു ബോട്ട് മഞ്ചേശ്വരത്തേക്ക് എത്തുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ജില്ലയിലെ വടക്കൻ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ ദീർഘകാലമായി ആവശ്യപ്പെടുകയായിരുന്നു. ദുരന്തനിവാരണ മെംമ്പർ സെക്രട്ടറി ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് ഇന്നു ജില്ലയിലെത്തും.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇന്നലെ രാവിലെ 8.30 മുതൽ 6 വരെ പെയ്ത മഴ (മില്ലിമീറ്ററിൽ)
- വെള്ളരിക്കുണ്ട് -7
- ബായാർ -12.5
- കുഡ്‍ലു -6.5
- മുളിയാർ –1.5,
- മടിക്കൈ -2
- പടന്നക്കാട് -11
English Summary : Rain, Yellow alert till 13 in Kasaragod district

