KSDLIVENEWS

Real news for everyone

നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം; ജാമ്യം വേണമെന്ന് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍

SHARE THIS ON

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇബുൾജെറ്റ് സഹോദരൻമാർ കോടതിയെ അറിയിച്ചു. വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇവരുടെ കേസ് ഓഗസ്റ്റ് 12ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒൻതുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകൾ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. വാൻലൈഫ് എന്ന പേരിൽ വാനിൽ യാത്രകൾ നടത്തുന്ന സഹോദരങ്ങൾ ഉപയോഗിക്കുന്ന ‘നെപ്പോളിയൻ’ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുപയോഗിക്കുന്ന ട്രാവലർ കാരവനാക്കി മാറ്റിയപ്പോൾ നികുതി പൂർണമായി അടച്ചില്ലെന്ന പരാതിയിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ ശനിയാഴ്ച വൈകുന്നേരം കിളിയന്തറയിലെ വീട്ടിൽനിന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചിരുന്നു. പിന്നാലെ വന്ന എബിനും ലിബിനും രേഖകൾ അടുത്തദിവസം കൊണ്ടുവരാമെന്നും തത്കാലം വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ടതിനാൽ രാത്രി വിട്ടുകൊടുത്തു. എന്നാൽ, ഇവരുടെ ആരാധകർ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തി പ്രകോപനം സൃഷ്ടിച്ചതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ വാഹനം പിടിച്ചെടുക്കാനും രേഖകൾ ശരിയാക്കിയശേഷം മാത്രം വിട്ടുകൊടുത്താൽ മതിയെന്നും നിർദേശിച്ചു. ഇതേത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥർ വീണ്ടും പോയി വാഹനം കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!