കോവിഡ് മൂന്നാം തരംഗം: തീവ്രത കുറയുമെന്ന് ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആറ് വയസിന് മുകളിലുള്ള 68 ശതമാനം ആളുകൾക്ക് കോവിഡ് ആന്‍റിബോഡിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം രണ്ടാം തരംഗത്തിന്‍റെ അത്ര തീവ്രതയിൽ മൂന്നാം തരംഗം പടരില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
മൂന്നാം തരംഗമുണ്ടായാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം കുറവായിരിക്കും. വാക്സിനേഷൻ കൂടി കാര്യക്ഷമമാകുന്നതോടെ കൂടുതൽ മികച്ച രീതിയിൽ കോവിഡ് കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനകാര്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂലൈ അവസാനത്തോടെ രാജ്യത്തെ കോവിഡ് രോഗികളിലുണ്ടായ നേരിയ വർധന ആശങ്കകൾക്ക് കാരണമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി ഉയർന്നതും കടുത്ത ആശങ്കക്ക് കാരണമായിരുന്നു. ഇതിനിടെയാണ് മൂന്നാം തരംഗമുണ്ടായാലും തീവ്രത കുറവായിരിക്കുമെന്ന റിപ്പോർട്ട് ധനകാര്യമന്ത്രാലയം പുറത്ത് വിടുന്നത്.

