KSDLIVENEWS

Real news for everyone

നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

SHARE THIS ON

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ജി. അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം.


എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നായിരുന്നു പിന്നാലെ ഹൈക്കോടതിയുടെ ചോദ്യം. വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്ന ചോദിച്ച കോടതി, ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോയെന്നും ആരാഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി. അറിയിച്ചു.

എന്നാല്‍, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. 2021 ഫെബ്രുവരിയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. നാലര വര്‍ഷത്തോളം സര്‍ക്കാരിന്റെ കൈവശമായിരുന്നു ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതിനുശേഷം വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

എന്നാല്‍ അനുബന്ധ രേഖകളടക്കം പൂര്‍ണമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് എന്നതിനപ്പുറത്തേക്ക് ഇരകളുടെ മൊഴികളിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകുന്നത്. സെപ്റ്റംബര്‍ പത്തിന് മുമ്പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകളടക്കം മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങളടക്കം നല്‍കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!