ഉച്ചവരെ എണ്ണിയത് 20% വോട്ടുകൾ മാത്രം ; ബീഹാര്‍ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് ബിഹാറിൽ പ്രവർത്തകർക്ക് പാർട്ടികളുടെ നിർദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫല പ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന് പിന്നാലെയാണിത്.
4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തിട്ടുള്ളത്. ഉച്ചയോടെ ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമേ ഇതുവരെ എണ്ണിതീർന്നിട്ടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാൽ ടേബിളുകളുടെ എണ്ണം കുറവാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നിലവിലെ ലീഡ് നിലയനുസരിച്ച് ഭരണപക്ഷമായ എൻഡിഎക്കാണ് മുൻതൂക്കമുള്ളത്. എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ഗ്രാമീണമേഖലയിൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോൾ കാര്യങ്ങൾ മാറിമറിയുമെന്നും ആർജെഡി നേതാക്കൾ അറിയിച്ചു.
പട്നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിർത്തിവെച്ചു.

