ബീഹാർ തെരഞ്ഞെടുപ്പ് ഫലം ; 30 സീറ്റുകളില്‍ ലീഡ് 500 ൽ താഴെ ; ഫലം മാറിമറിയും, ആഹ്ളാദ പ്രകടനത്തിനു മുതിരാതെ പാര്‍ട്ടികള്‍

പട്ന: നിലവിലെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വസതിയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വസതിയും തമ്മിൽ വെറും 200 മീറ്ററിന്റെ ദൂരം മാത്രമേയുള്ളൂ. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം ലീഡിൽ മുന്നിട്ടു നിന്നപ്പോൾ സർക്കുലർ റോഡിലെ തേജസ്വി യാദവിന്റെ വസതിയിലും അതിന്റെ അലയൊലികൾ വീശി. എന്നാൽ പിന്നീട് ലീഡ് നില മാറിമറിഞ്ഞ് എൻഡിഎ മുന്നേറി. നിലവിൽ 40% ശതമാനം വോട്ടെണ്ണിയപ്പോൾ എൻഡിഎ സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
പലയിടങ്ങളിലും മറികടക്കാവുന്ന വോട്ടുകളുടെ ലീഡ് നില മാത്രമാണ് നിലനിർത്തുന്നതെന്നതുകൊണ്ട് തന്നെ സ്ഥിതിഗതികൾ എപ്പാൾ വേണമെങ്കിലും മാറി മറിയാം. 60 ഓളം സീറ്റുകളിൽ നേരിയ ലീഡ് നിലയാണുള്ളത്. 30 സീറ്റുകളിൽ 500 താഴെ മാത്രമാണ് ലീഡ് എന്നതും ചിത്രം മാറാനുള്ള സാധ്യത കൂട്ടുന്നു. 37ഓളം സീറ്റുകളിൽ 500നും 1000 നും ഇടയിലാണ് ലീഡ്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരണത്തിന് ഇവിടങ്ങളിൽ നിന്നുള്ള ഫലങ്ങൾ നിർണായകമാകും.
അതിനാൽ തന്നെ നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതൊണ് ബിഹാറിൽ പ്രവർത്തകർക്ക് പാർട്ടികൾ നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫല പ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. അതേസമയം 38 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.. അതിൽ 22 സീറ്റിൽ എൻഡിഎയും 15 സീറ്റിൽ മഹാസഖ്യവുമാണ് വിജയിച്ചത്.
4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മന്ദഗതിയിലായതിനാൽ ഇതുവരെ 40% വോട്ടുകൾ മാത്രമേ എണ്ണിതീർന്നിട്ടുള്ളു. നിലവിലെ ലീഡ് നിലയനുസരിച്ച് ഭരണപക്ഷമായ എൻഡിഎക്കാണ് മുൻതൂക്കമുള്ളത്. എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ഗ്രാമീണമേഖലയിൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോൾ കാര്യങ്ങൾ മാറിമറിയുമെന്നും ആർജെഡി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
എൻഡിഎ ലീഡ് കേവലഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ മറികടന്ന് മുന്നേറുന്നതിനിടയിലും മബിഹാറിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ‘അർദ്ധരാത്രിയോടെ മാത്രമേ ഫലം പൂർണ്ണമാകൂ. എല്ലാ സ്ഥാനാർഥികളുമായും പ്രവർത്തകരുമായും ബന്ധിപ്പെട്ട് വരികയാണ്. എല്ലാ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണ്. ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്നുറപ്പാണ്’ ആർജെഡി ട്വിറ്ററിൽ കുറിച്ചു.
നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ എ്ൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ് ബിജെപി. ഈ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 70ലധികം സീറ്റുകളിൽ ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. 43 സീറ്റുകളിൽ ജെഡിയു ആണ് മുന്നിട്ടു നിൽക്കുന്നത്. മഹാസഖ്യത്തിൽ ആർജെഡി 71 സീറ്റുകളിൽ ആണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ്സ് 21 ഇടങ്ങളിലും 18 സീറ്റുകളിൽ ഇടതുപാർട്ടികളും മുന്നിട്ടു നിൽക്കുന്നു.

