അവസരങ്ങള്‍ തുലച്ചു; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണയും പുറത്ത്

പാരിസ്: 2017-ലെ അത്ഭുതങ്ങൾ ആവർത്തിച്ചില്ല. രണ്ടാം പാദ മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്ത്.
പി.എസ്.ജിയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരം സമനിലയിലായതോടെയാണ് ബാഴ്സ ക്വാർട്ടർ കാണാതെ പുറത്തായത്. ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 4-1ന് പി.എസ്.ജി സ്വന്തമാക്കിയിരുന്നു. ഇരു പാദങ്ങളിലുമായി 5-2 ജയത്തോടെ പി.എസ്.ജി ക്വാർട്ടറിലേക്ക് മുന്നേറി.
മത്സരത്തിൽ തുടക്കത്തിൽ ലഭിച്ച ആനുകൂല്യം മുതലാക്കാൻ സാധിക്കാതിരുന്നതും ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതുമാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്.
31-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കിലിയൻ എംബാപ്പെ പി.എസ്.ജിക്കായി സ്കോർ ചെയ്തതോടെ ബാഴ്സയുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. 37-ാം മിനിറ്റിൽ 25 മീറ്റർ അകലെ നിന്നുള്ള ഷോട്ടിലൂടെ മെസ്സി ബാഴ്സയ്ക്കായി സ്കോർ ചെയ്തു.null
പക്ഷേ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മുന്നിലെത്താൻ ലഭിച്ച അവസരം മെസ്സി നഷ്ടപ്പെടുത്തി. താരത്തിന്റെ പെനാൽറ്റി കിക്ക് ഗോൾ കീപ്പർ കെയ്ലർ നവാസ് രക്ഷപ്പെടുത്തുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ 2015-ന് ശേഷം ആദ്യമായാണ് മെസ്സി ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം പോർട്ടോയോട് തോറ്റ് യുവന്റസും പുറത്തായതോടെ 2005-ന് ശേഷം മെസ്സിയോ റൊണാൾഡോയൊ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലാകും ഇത്തവണത്തേത്.
ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയായി. ഡെംബലെയ്ക്കായിരുന്നു നിരവധി അവസരങ്ങൾ ലഭിച്ചത്.

