നദികളിൽ മൃതദേഹങ്ങൾ ഒഴുകുന്നു; പ്രധാനമന്ത്രി കാണുന്നത് സെൻട്രൽ വിസ്ത മാത്രം’-രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നദികളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ എന്നാണ് രാഹുൽ വിമർശിച്ചത്. ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. ‘നദികളിൽ നിരവധി മൃതദേഹങ്ങൾ ഒഴുകുന്നു. ആശുപത്രികളിലെ ക്യൂ നീണ്ടുപോവുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവർന്നെടുത്തു! സെൻട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകൾ നീക്കം ചെയ്യുക പ്രധാനമന്ത്രീ’ – രാഹുൽ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ബിഹാറിലെ ബക്സറിൽ ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൽ ഉത്തർപ്രദേശിൽ നിന്ന് ഒഴുകിവന്നതാവാമെന്നാണ് അധികൃതർ സംശയിക്കുന്നത്. അതേസമയം കോവിഡ് പ്രതിസന്ധിക്കിടയിലും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. സെൻട്രൽ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: ‘Bodies In Rivers… You See Only Central Vista’: Rahul Gandhi Slams PM

