ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സർക്യൂട്ടിലേക്ക്

തിരുവനന്തപുരം:കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ വ്യാഴാഴ്ച രാവിലെയെത്തും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായെത്തുന്നത്.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും.
പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽറണ്ണാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ചൈനയിൽ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാകുന്നത്. പി.പി.പി. മാതൃകയിൽ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.
നാൾവഴി
2015 ഓഗസ്റ്റ് 17- കരാർ ഒപ്പുവെച്ചു
2015 ഡിസംബർ 5- തറക്കല്ലിട്ടു
2017 ജൂൺ ഒന്ന്- ബെർത്ത് നിർമാണോദ്ഘാടനം
2023 ഒക്ടോബർ 15- ക്രെയിനുകളുമായി ആദ്യ കപ്പൽ

