രണ്ട് കുട്ടികളുടെ അമ്മയെന്ന വിവരം ആരോടും പറയില്ല; ശ്രുതി ഹണിട്രാപ്പില്‍ കുടുക്കിയവരില്‍ സമൂഹത്തിലെ ഉന്നതരും; കാസർകോട് ചെമ്മനാട് സ്വദേശിനിക്കെതിരെ കൂടുതല്‍ പരാതികള്‍

കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. ചെമ്മനാട് കൊമ്ബനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരൻ പണം തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ആദായ നികുതി വകുപ്പിന്റെ വ്യാജ തിരിച്ചറിയല്‍ കാർഡ് ഉള്‍പ്പെടെ നിർമ്മിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെങ്കിലും ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് ശ്രുതി ആളുകളെ കുടുക്കിയിരുന്നത്.
സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലർക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. പുല്ലൂർ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്.
മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്.
പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകളുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ളവർ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരകളായി എന്നാണ് സൂചന. തട്ടിപ്പിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സൂചനകളുണ്ടായിരുന്നു.
തൃശൂർ സ്വദേശിയായ പോലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പോലീസുകാരനില്‍ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.
തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ശ്രുതി നലവില്‍ ഒളിവില്‍ കഴിയുകയാണ്. പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആർ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.
രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുണ്ടെങ്കിലും ഇതുവരെ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

