വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരുവിഭാഗത്തിന് സൗജന്യംകൊടുക്കാൻ പറ്റില്ല; സ്കൂൾ സമയമാറ്റത്തിൽ വി.ശിവൻകുട്ടി

കോഴിക്കോട്: ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർ ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവർ സമയം ക്രമീകരിക്കുകയാണ് എന്നും വി. ശിവൻകുട്ടി പറഞ്ഞു. പ്രത്യേകസമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ എ.പി. – ഇ.കെ. വിഭാഗം സമസ്ത രംഗത്തെത്തിയിരുന്നു. സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സമസ്ത പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് സ്കൂൾ സമയമാറ്റം ആലോചനയിൽ ഇല്ല എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത് .
സ്കൂൾ സമയമാറ്റത്തിൽ കടുത്ത വിമർശനവുമായി എ.പി. സമസ്തയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്നായിരുന്നു കാന്തപുരം വിഭാഗം ആവശ്യപ്പെട്ടത്. മാറ്റങ്ങളിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഹരിക്കണമെന്നും എ.പി. സമസ്ത ആവശ്യപ്പെട്ടു.