ഷാഫി പറമ്ബില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി: മൂക്കിന് പൊട്ടല്‍; നരനായാട്ട് ഒരിക്കലും മറക്കില്ലെന്ന് ടി സിദ്ദിഖ്

കോഴിക്കോട്: പേരാമ്ബ്രയില്‍ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചു.
ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നില്‍ രക്ഷയില്ല. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓർമ്മ വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി. പൊലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ല എന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും മറക്കില്ല എന്ന് പറഞ്ഞാല്‍ മറക്കില്ലെന്ന് ഓർമിപ്പിക്കുന്നുവെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാര്‍ജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നത്. പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെയെന്ന് എസ്പി പറയുന്നു. സംഘർഷത്തില്‍ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കും പരിക്കുണ്ട്. പേരാമ്ബ്ര സികെജിഎം കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനങ്ങള്‍ക്കിടെയാണ് പേരാമ്ബ്ര ടൗണില്‍ സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി പറമ്ബില്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഷാഫിയെ മർദിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ രാത്രി വൈകിയും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.