മുള്ളേരിയയിലേത് വേറിട്ട ഒളിച്ചോട്ടം; 19 കാരി ഭാര്യയും 3 മക്കളുമുള്ള യുവാവിനൊപ്പം പോയി, പിടിക്കപ്പെട്ടപ്പോൾ എല്ലാം ശുഭകരമായി പര്യവസാനിച്ചു; പോലീസിന്റെ തലവേദനയും പോയി

കാസർകോട്: ഭാര്യയും മൂന്നു കുട്ടികളുടെ പിതാവുമായ ആൾക്കൊപ്പം വീട്ടിൽ നിന്നു ഓടിപ്പോയ 19 കാരിയായ മുള്ളേരിയയിലെ നഴ്‌സിംഗ് ട്രെയ്‌നിയെ, യുവാവിൻ്റെ ബന്ധു വീട്ടിൽ നിന്നു പൊലീസ് പിടിച്ചു. എന്തു വന്നാലും താൻ ഓന്റെ കൂടെയേ ജീവിക്കു എന്നു യുവതി വാശി പിടിച്ചതോടെ അവരുടെ മാതാപിതാക്കളെയും കാമുകനെയും പൊലീസ്, സ്റ്റേഷനിലെത്തിച്ചു. മാതാപിതാക്കളുടെ മുന്നിൽ വച്ചു താൻ അവരുടെ കൂടെ പോവുന്നില്ലെന്നു യുവതി തീർത്തു പറഞ്ഞു. ഇതോടെ പുലിവാലു പിടിച്ച അവസ്ഥയിലെത്തിയ പൊലീസ് കാമുകന്റെ നിലപാടാരാഞ്ഞു. തൻ്റെ ഭാര്യയുടെ സമ്മതത്തോടെയാണു താൻ കാമുകിയെ കല്യാണം കഴിക്കുന്നതെന്ന് അയാൾ പറഞ്ഞു. ഇതു കേട്ടുടനെ ഈ കാര്യം ആദ്യ ഭാര്യയ്ക്കറിയാമെന്നു യുവതി കൂട്ടിച്ചേർത്തു. തങ്ങളുടെ ആചാരമനുസരിച്ചു രണ്ടും മൂന്നും കല്യാണമൊക്കെ ഒരാൾക്ക് അനുവദനീയമാണെന്നു യുവതി തുടർന്നറിയിച്ചു. എന്നാൽപ്പിന്നെ മാതാപിതാക്കൾ എന്തു പറയുന്നുവെന്ന ആരായലിന് ഓൾ ഓൻ്റെ കൂടെ പോവുന്നതിന് തങ്ങൾക്ക് എതിർപ്പില്ലെന്ന് അവരും പറഞ്ഞു. എങ്കിൽ അതൊന്ന് എഴുതിത്തന്നേക്കാൻ പൊലീസ് അവരോട് പറഞ്ഞു . അവർ അതുപോലെ ചെയ്‌തു. എങ്കിൽ പിന്നെ അങ്ങനെയാവട്ടെയെന്നു പൊലീസ് എല്ലാവരോടുമായി പറഞ്ഞു.
എല്ലാവരുടെയും അറിവിനായി ഒരു കാര്യം കൂടി. രണ്ടു ദിവസം കഴിഞ്ഞ് ഓൻ അങ്ങനെയാക്കി, ഇങ്ങനെയാക്കി എന്നും പറഞ്ഞ് വരരുതെന്നു പൊലീസ് ഓർമ്മിപ്പിച്ചു. എല്ലാവരും സന്തോഷത്തോടെ മടങ്ങുകയും ചെയ്‌തു. ഇതോടെ ഞായറാഴ് രാത്രി മുതൽ പൊലീസിനെ വട്ടം കറക്കിച്ച ഒളിച്ചോട്ടം സന്തോഷകരമായി സമാപിച്ചു. നാട്ടക്കൽ സ്വദേശിയാണ് കാമുകൻ . യുവതി അഡൂർ സ്വദേശിനിയാണെന്നു പൊലീസ് പറഞ്ഞു.

