ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യുഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.
ഈ മാസം 16 മുതല്‍ 29 വരെയാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു.
ഡിസംബർ 27നാണ് സഹോദരിയുടെ വിവാഹം. അഡീഷണല്‍ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
നേരത്തെ, സുപ്രിംകോടതിയില്‍ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡല്‍ഹി പൊലീസ് എതിർത്തിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ളവർ വാദിച്ചു. തുടർന്ന്, വിശദമായ വാദം കേട്ട ശേഷം ഉമര്‍ ഖാലിദടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ സുപ്രിംകോടതി മാറ്റി.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
നേരത്തെ, ഡല്‍ഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് വർഷം മുമ്ബ് മറ്റൊരു സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

