ട്രെയിനുകൾ നിർത്തിയിടാൻ കുമ്പള റെയിൽവേ സ്റ്റേഷൻ; സ്റ്റോപ് ആവശ്യപ്പെട്ടാൽ മുഖംതിരിക്കും

കുമ്പള: 34 ഏക്കറോളം വരുന്ന വിശാലമായ സ്ഥലസൗകര്യമുള്ള റെയിൽവേ സ്റ്റേഷനാണ് കുമ്പള. കണ്ണൂർ- കാസർകോട്- മംഗളൂരു സ്റ്റേഷനുകൾക്കിടയിൽ ഇത്രയേറെ സ്ഥലസൗകര്യമുള്ള റെയിൽവേ സ്റ്റേഷൻ മറ്റെവിടേയുമില്ല. അതുകൊണ്ടുതന്നെയാണ് നാട്ടുകാർ രണ്ടുപതിറ്റാണ്ടായി വികസനത്തിന് മുറവിളികൂട്ടുന്നതും. കുമ്പളയിൽ ഘട്ടംഘട്ടമായി വികസനപദ്ധതികൾ നടപ്പാക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, പ്രധാനപ്പെട്ട ആവശ്യങ്ങളിൻമേൽ റെയിൽവേ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാരും യാത്രക്കാരും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്ന് റെയിൽവേ സ്റ്റേഷനിൽ കാടുമുടിക്കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റ് ലൈറ്റ് സ്റ്റേഷനായോ ടെർമിനൽ സ്റ്റേഷനായോ ഉയർത്തുകയെന്നത്. ഇത് പ്രാവർത്തികമായാൽ മംഗളൂരുവിലും കണ്ണൂരിലും അവസാനിപ്പിക്കുന്ന മുഴുവൻ ട്രെയിനുകൾക്കും കുമ്പള സ്റ്റേഷനിൽ നിർത്തിയിടാനാകും.
കുമ്പളയിലെയും സമീപത്തെ ഏഴോളം വരുന്ന പഞ്ചായത്തുകളിലെയും ജനങ്ങൾ ട്രെയിൻ മാർഗമുള്ള യാത്രക്കായി ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനെയാണ്. ജില്ലയിൽ മികച്ച വരുമാനത്തിലും യാത്രക്കാരിലും മികവുപുലർത്തി പോരുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാത്തത് നേരത്തെതന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പരശുറാം എക്സ്പ്രസിനും (16649/50) മാവേലിക്കും (16603/04) കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്നുള്ളത് നേരത്തെതന്നെ ആവശ്യപ്പെട്ടതാണ്.
ഏറ്റവുമൊടുവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് കുമ്പള റെയിൽവേ സ്റ്റേഷൻ സ്ഥലത്തെ ടർഫ് മൈതാനം. റെയിൽവേ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്ന അവസ്ഥയിൽ റെയിൽവേക്ക് വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് ദക്ഷിണ റെയിൽവേ സ്വകാര്യ ഏജൻസികൾക്ക് ടർഫ് മൈതാനം പണിയാനായി കുമ്പള ഉൾപ്പെടെ കാസർകോട് ജില്ലയിൽ മാത്രം അഞ്ചു റെയിൽവേ സ്റ്റേഷനുകളെ പരിഗണിച്ചിട്ടുള്ളത്. എന്നാൽ, നാട്ടുകാർ ഇതിൽ തൃപ്തരല്ല.

