മുളക് വിലയിടിഞ്ഞു; കർഷകർ അക്രമാസക്തരായി, വാഹനങ്ങൾ കത്തിച്ചു, ഓഫിസ് തകർത്തു

മംഗളൂരു: കർണാടക ഹാവേരി ജില്ലയിലെ സവിശേഷ കാർഷിക ഉല്പന്നമായ ബ്യാഡ്ഗി മുളകിന്റെ വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് കർഷകർ അക്രമാസക്തരായി. കൃഷി വിഭവ സംഭരണ വിപണന സമിതി (എ.പി.എം.സി) മാർക്കറ്റിൽ മുളക് വിലയിടിവിൽ രോഷാകുലരായ കർഷകർ എ.പി.എം.സിയുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. ക്വിന്റലിന് 20,000 രൂപയുണ്ടായിരുന്നത് പൊടുന്നനെ 8,000 ആയി ഇടിയുകയായിരുന്നു. മുളക് നിറച്ച ചാക്കുകളുമായി സൈക്കിൾ റിക്ഷകൾ, കാളവണ്ടികൾ, മോട്ടോർ വാഹനങ്ങൾ തുടങ്ങിയവയിൽ എ.പി.എം.സി മാർക്കറ്റിൽ എത്തിയ കർഷകർ ക്ഷുഭിതരായി ഓഫിസിൽ ഇരച്ചു കയറി ഉദ്യോഗസ്ഥരെ വളഞ്ഞു. ഓഫിസിന് നേരെ കല്ലേറുമുണ്ടായി. ഇതിന്റെ തുടർച്ചയാണ് തീവെപ്പ് നടന്നത്. എ.പി.എം.സിയുടെ രണ്ട് കാറുകളും 10 ബൈക്കുകളും ചാമ്പലായി. സ്ഥലത്ത് വൻ പൊലീസ് വ്യൂഹം വിന്യസിച്ചു. കർണാടകയിലെ സിദ്ധാരാമയ്യ സർക്കാറിന്റെ കർഷക വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് മുളക് വിലയിടിവെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

