പാചകവാതകം സംബന്ധിച്ച് ചിലർ ഭീതിവിതയ്ക്കുന്നു: ദേശീയ താത്പര്യം മുൻനിർത്തി കടമ നിറവേറ്റണം: കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു: അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം; മോദി

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജിയെക്കുറിച്ച് ഇന്ന് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും ചിലർ ഭീതി വിതയ്ക്കാനും സ്വന്തം ലക്ഷ്യങ്ങൾ നേടാനും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായി അവരെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മോദി പറഞ്ഞു. ‘കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് നമ്മുടെ കടമകൾ നിറവേറ്റണം’ മോദി പറഞ്ഞു. ഡൽഹിയിൽ എൻഎക്‌സ്ടി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഭീതി പരത്തുന്നതിലൂടെ രാജ്യത്തിന് വലിയ നാശനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നത്. യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധിയിൽ നിന്ന് ഒരു രാജ്യവും മുക്തമായിട്ടില്ല. പ്രതിസന്ധി ഏതെങ്കിലും തരത്തിൽ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളേയും ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. വിവിധ തലങ്ങളിൽ ഞങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി ഞാൻ ഇത് ചർച്ച ചെയ്തിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങളെ മറികടക്കുന്നതിനായി തുടർച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അതിവേഗ വികസനത്തിന് വിവിധ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് അത്യാവശ്യമാണ്, ഇതിനായി തങ്ങൾ രണ്ട് തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാമതായി, രാജ്യത്ത് ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു. രണ്ടാമതായി, ഊർജ്ജത്തിനായി വിദേശ സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് ഉറപ്പാക്കി. അതിനായി ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകിയെന്നും മോദി പറഞ്ഞു.
ഒരു രാജ്യത്തിന്റെ വികസനത്തിലെ ഒരു പ്രധാന ഘടകം വെല്ലുവിളികളോട് ആ രാജ്യം എങ്ങനെ പ്രതികരിക്കുന്നു എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ആഗോള സാഹചര്യങ്ങൾ പെട്ടെന്ന് മാറുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. സമീപ വർഷങ്ങളിൽ, കോവിഡ്, പിന്നീട് റഷ്യ-യുക്രൈൻ പ്രതിസന്ധി എന്നിവയ്ക്ക് നമ്മൾ സാക്ഷ്യം വഹിച്ചു, ഇപ്പോൾ, നമുക്ക് തൊട്ടടുത്തായി മറ്റൊരു വലിയ യുദ്ധത്തെ നേരിടുകയാണ്. ഈ യുദ്ധം മുഴുവൻ ലോകത്തെയും ഒരു വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. അത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ, ഒരു രാജ്യമെന്ന നിലയിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് നിർണായകമാണ്. പ്രതിസന്ധി ഘട്ടങ്ങൾ മുഴുവൻ രാജ്യത്തിനും ഒരു പരീക്ഷണമാണ്. നമ്മൾ ശാന്തതയോടും ക്ഷമയോടും കൂടി സാഹചര്യങ്ങളെ കൈകാര്യം ചെയ്യണം. പൊതുജനവിശ്വാസം വർദ്ധിപ്പിച്ചും പൊതുജന അവബോധം വളർത്തിയും നാം മുന്നോട്ട് പോകണം, അതിൽ എല്ലാവർക്കും പങ്കുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും, സാമൂഹിക സംഘടനകളും, വ്യവസായമേഖലയും, യുവാക്കളും, ഗ്രാമങ്ങളും, നഗരങ്ങളും എല്ലാം നിർണായക പങ്ക് വഹിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഇന്ന്, രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു, അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് നമ്മുടെ കടമകൾ നിറവേറ്റണം’ മോദി കൂട്ടിച്ചേർത്തു.
യുദ്ധം മൂലമുണ്ടായ ഈ പ്രതിസന്ധിയെ നമ്മൾ തീർച്ചയായും മറികടക്കും. 140 കോടി ജനങ്ങളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഒരുമിച്ച് ഐക്യത്തോടെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റിയതുപോലെ, ഈ ആഗോള പ്രതിസന്ധിയെയും നമ്മൾ മറികടക്കും. നമ്മൾ എടുക്കുന്ന ഓരോ തീരുമാനത്തിലും പൊതുതാൽപ്പര്യം പരമപ്രധാനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

