യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തം; സൈനിക ആക്രമണം അല്ലെന്ന് യുഎസ്

വാഷിങ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് അമേരിക്കൻ നാവികസേന. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നും ഇത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും യുഎസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച അറിയിച്ചു.
അപകടത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റു. പരിക്കുകൾ സാരമല്ല. അവർക്ക് വൈദ്യസഹായം നൽകി വരുന്നതായും കമാൻഡ് അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവർത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കപ്പൽ ദൗത്യം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘മാർച്ച് 12-ന് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിലെ (CVN 78) പ്രധാന ലോൺട്രി മുറികളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് യുദ്ധവുമായി ബന്ധമില്ല. തീ നിലവിൽ നിയന്ത്രണവിധേയമാണ്.’ എന്നും കമാൻഡ് വ്യക്തമാക്കി.
യുദ്ധവിമാനങ്ങൾ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിന് (propulsion plant) കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിമാനവാഹിനിക്കപ്പൽ ഇപ്പോഴും ‘പൂർണമായും’ പ്രവർത്തനക്ഷമമാണെന്നും കമാൻഡ് കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായി ഉണ്ടായ ഈ അഗ്നിബാധ കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വേഗത്തിൽ പരിഹരിക്കപ്പെട്ടായും യുഎസ് നാവികസേന അറിയിച്ചു.

