ജില്ലയിലെ മലയോര മേഖലയിൽ പുഴകൾ വറ്റിവരണ്ടു; കർഷകർ ആശങ്കയിൽ

ബദിയഡുക്ക: വേനൽ മഴകൾ ലഭിച്ചിട്ടും പുഴകൾ വറ്റിവരണ്ടതിൽ കർഷകർ ആശങ്കയിൽ. ഇതോടെ, കൃഷിയിടത്തിലേക്ക് വെള്ളം കിട്ടാക്കനിയായി മാറി. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളെയാണ് ഇത് സാരമായി ബാധിച്ചത്.ബദിയടുക്ക, പുത്തിഗെ, എൻമജെ, കുമ്പഡാജെ പഞ്ചായത്തുകളിൽ കൃഷി വഴി ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവർ ഏറെയാണ്. കർഷകർ കൂടുതലായും ആശ്രയിക്കുന്നതും പുഴവെള്ളമാണ്. എന്നാൽ, പുഴ വറ്റിവരണ്ടാലും കുഴിയെടുത്ത് പമ്പ് ഘടിപ്പിച്ചാണ് വെള്ളമെത്തിക്കുന്നത്.
അതേസമയം, ഇത്തവണത്തെ വേനൽച്ചൂടിൽ കുഴിയെടുത്തിട്ടും വെള്ളം ലഭിക്കുന്നില്ലെന്നതാണ് കർഷകരുടെ പരാതി. പുഴവെള്ളം വറ്റിയതോടെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. പുഴയിലെ കുഴൽക്കിണറിൽ നിന്നാണ് പൈപ്പ് വഴി കുടിവെള്ളവുമെത്തിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളമില്ലാത്ത കുടുംബങ്ങൾക്ക് പഞ്ചായത്ത് വാഹനത്തിൽ കുടിവെള്ളമെത്തിക്കുന്ന കാര്യത്തിലും ഇത്തവണ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

