ഷാർജയിൽ കരുത്ത് കാട്ടാൻ കോഹ്’ലിയും കാർത്തിക്കും നേർക്കുനേർ ; കോഹ്’ലി ബാറ്റിംഗ് തെരഞ്ഞെടുത്തു

ഷാര്‍ജ: പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നാലാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഇന്ന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മത്സരം. 6 മത്സരങ്ങളില്‍ നിന്ന് 4 വീതം ജയമുണ്ട് കൊല്‍ക്കത്തയ്ക്കും ബാംഗ്ലൂരിനും. ഇരുടീമുകളും അവസാന മത്സരം ജയിച്ചു വരികയാണ്. നേരത്തെ, കൈവിട്ട കളിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചത്. ഉദ്വേഗഭരിതമായ അവസാന ഓവറില്‍ സുനില്‍ നരെയ്ന്‍ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. മറുഭാഗത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നേടിയ ആധികാരിക ജയം വിരാട് കോലിയും സംഘത്തിനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.
കൊല്‍ക്കത്തയുടെ കാര്യമെടുത്താല്‍ ബാറ്റിങ് നിര ഇപ്പോഴും സന്തുലമല്ല.ബാറ്റ്‌സ്മാന്മാര്‍ക്ക് കൃത്യമായ പൊസിഷന്‍ മാനേജ്‌മെന്റ് ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. രാഹുല്‍ ത്രിപാഠിയും ശുബ്മാന്‍ ഗില്ലും കഴിഞ്ഞാല്‍ കൊല്‍ക്കത്ത ആരെയിറക്കുമെന്ന കാര്യം പ്രവചനാതീതം. ടീമിന്റെ ബാറ്റിങ് മികവിനെ ഈ പതിവ് സാരമായി ബാധിക്കുന്നുണ്ട്. ആന്ദ്രെ റസ്സലിന്റെ ഫോമും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തലവേദന സൃഷ്ടിക്കുന്നു. ബാംഗ്ലൂരിന്റെ കാര്യം പരിശോധിച്ചാല്‍ ടീമെന്ന നിലയില്‍ താളം കൈവരിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. നായകന്‍ വിരാട് കോലി മികവിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. യുസ്‌വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ആദ്യമേ പന്തെടുത്താല്‍ കൊല്‍ക്കത്തയുടെ ബാറ്റ്‌സ്മാന്മാര്‍ കുഴങ്ങാന്‍ സാധ്യതയേറെ.

