ദുബൈ ഗ്ലോബല്‍ വില്ലേജിലേക്ക് 18 മുതല്‍ ബസ് സര്‍വിസ്

ദുബൈ: ലോകത്തെ ഏറ്റവും വലിയ വിനോദ, കച്ചവട പ്രദര്‍ശനമേളയൊരുക്കുന്ന ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള ബസ് സര്‍വിസുകള്‍ പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ).
ഗ്ലോബല്‍ വില്ലേജില്‍ 28ാമത് സീസണ്‍ ആരംഭിക്കുന്ന ഈ മാസം 18 മുതല്‍തന്നെ ബസ് സര്‍വിസുകളും ആരംഭിക്കും.
റാശിദിയ സ്റ്റേഷൻ, അല്‍ ഇത്തിഹാദ് സ്റ്റേഷൻ, അല്‍ ഗുബൈബ സ്റ്റേഷൻ, മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷൻ എന്നിങ്ങനെ നാലു ബസ് സ്റ്റേഷനുകളില്‍നിന്നാണ് സര്‍വിസ് ആരംഭിക്കുക. അല്‍ ഇത്തിഹാദ് സ്റ്റേഷനില്‍നിന്ന് 40 മിനിറ്റ് ഇടവേളകളിലും റാശിദിയ, അല്‍ ഗുബൈബ, മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനുകളില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ടും ബസ് സര്‍വിസ് ഉണ്ടായിരിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. സിംഗിള്‍ ട്രിപ്പിന് 10 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഡീലക്സ് കോച്ചുകളും സര്‍വിസിന് ഉപയോഗിക്കും.
കൂടാതെ, ഇലക്ട്രിക് അബ്ര സര്‍വിസുകളും ഗ്ലോബല്‍ വില്ലേജിലേക്ക് നടത്തും. വാട്ടര്‍ കനാല്‍ വഴി രണ്ട് പരമ്ബരാഗത ബോട്ടുകളാണ് ഇലക്ട്രിക് സംവിധാനത്തിലൂടെ സര്‍വിസ് നടത്തുക. ഉഷ്ണകാലം ആരംഭിച്ചതോടെ അടച്ചിട്ട ഗ്ലോബല്‍ വില്ലേജില്‍ ശൈത്യകാലത്താണ് പുതുസീസണിന് തുടക്കമാവുക. ലോകത്തിന്‍റെ നാനാഭാഗത്തുനിന്ന് ദുബൈയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും ഏറ്റവും വലിയ ആകര്‍ഷണമാണ് ദുബൈ ഗ്ലോബല്‍ വില്ലേജ്. വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വലിയ ശേഖരമാണ് സന്ദര്‍ശകരെ ഇവിടെ കാത്തിരിക്കുന്നത്.

