ദുരിതം വിതച്ച് മില്ട്ടൻ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മാത്രം 16 മരണം, 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഫ്ലോറിഡ: അമേരിക്കയെ നടുക്കിയ മില്‍ട്ടണ്‍ കൊടുങ്കാറ്റില്‍ ഫ്ലോറിഡയില്‍ മാത്രം 16 മരണം. കടുത്ത പ്രതിസന്ധി തരണം ചെയ്തെങ്കിലും, ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ഫ്ലോറിഡ ഗവർണർ റോണ്‍ ഡി സാന്റിസ് അറിയിച്ചു.
സുരക്ഷ സേനകള്‍ ഇതുവരെ 500ലധികം പേരെയും, 40 മൃഗങ്ങളെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകള്‍. ടാമ്ബ അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെ, മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകള്‍ തകർന്നവർക്കും, മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ഫ്ളോറിഡയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. 30 ലക്ഷം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു 16 ലക്ഷം പേർക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ഫ്ലോറിഡയിലെ ചില ഇടങ്ങളില്‍ കനത്ത മഴ തുടരുന്നുണ്ട്. ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഫ്ലോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദർശിക്കും.
28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ‘നൂറ്റാണ്ടിലെ ഭീതി’യെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബർ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്ബ, സെന്റ്. പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ എന്നീ മേഖലകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു.

