കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; സത്താറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാൻ പി വി അൻവര്‍ കാസർകോടെത്തി

കാസർകോട്: ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ അബ്ദുല്‍ സത്താറിൻ്റെ കുടുംബത്തെ ഇന്ന് പി വി അൻവർ എംഎല്‍എ സന്ദർശിക്കും.
രാവിലെ ഡിഎംകെ പ്രവർത്തകർക്കൊപ്പം മംഗലാപുരത്തെ വീട്ടില്‍ എത്തും എന്നാണ് അൻവർ അറിയിച്ചത്. പൊലീസിന്റെ പീഡനത്തില്‍ മനംനൊന്താണ് അബ്ദുള്‍ സത്താർ ആത്മഹത്യ ചെയ്തതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓട്ടോ ഡ്രൈവർ അബ്ദുള്‍ സത്താർ ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി അബ്ദുള്‍ സത്താറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
കേസില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് ആവശ്യപ്പെട്ടിരുന്നു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നായിരുന്നു മകന്‍ പറഞ്ഞത്. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമായിരിന്നു ഷാനിസിൻ്റെ പ്രതികരണം.
അബ്ദുല്‍ സത്താറിൻ്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്ക് മുമ്ബ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല.

