കാസര്‍കോട്ടുകാര്‍ക്ക് മന്തി കഴിക്കാനേ നേരമുള്ളുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ; പൊലീസിനെതിരെ കടുത്ത വിമര്‍ശനം

കാസർകോട്: കാസർകോട്ടുകാർക്ക് മന്തി തിന്നാനേ നേരമുള്ളുവെന്നും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ താൽപര്യമില്ലെന്നും നിലമ്പൂർ എം.എൽ.എ പി.വി അൻവർ പറഞ്ഞു. പൊലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അബ്ദുൽ സത്താറിൻ്റെ കുടുംബത്തെ കാണാനെത്തിയ അദ്ദേഹം കാസർകോട് റസ്റ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്.
അബ്ദുൽ സത്താറിനോട് പൊലീസ് പെരുമാറിയത് ഉത്സവപ്പറമ്പിലെ ഗുണ്ടയെപ്പോലെയാണ്. ഒരു ഓട്ടോ ഡ്രൈവറോട് പൊലീസ് ക്രൂരമായി പെരുമാറുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു. പൊലീസിന്റെ അതിക്രമത്തെ നോക്കിനിൽക്കുകയാണ് എല്ലാവരും ചെയ്‌തത്. ഇങ്ങനെ പോര, അനീതിക്കെതിരെ പ്രതികരിക്കാൻ കാസർകോട്ടെ ജനങ്ങൾക്കു കഴിയണം. മോശപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തള്ളാനുള്ള സ്ഥലമായി കാസർകോടും മലപ്പുറവും മാറി. ഇത് അനുവദിക്കുവാൻ സാധിക്കില്ല-അൻവർ പറഞ്ഞു.
ബെൻസുകാറിൽ പോകുന്നവർക്ക് പാവം ഓട്ടോ തൊഴിലാളികളെ കാണില്ല. ഓട്ടോ തൊഴിലാളിയായ അബ്ദുൽ സത്താറിന്റെ ഓട്ടോ നാലുദിവസം പൊലീസ് പിടിച്ചു വച്ചിട്ടും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാവ് അന്വേഷിച്ചോ? ഞാൻ കാസർകോട്ടേക്ക് വരുന്നുവെന്നു അറിയിച്ചപ്പോഴല്ലേ ഇവിടെയുള്ളവർ സമരത്തിനു ഇറങ്ങിയത്- അൻവർ ചോദിച്ചു.

