വൈറ്റ് ഹൗസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ്: സിറിയയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്യും: ട്രംപ്

വാഷിങ്ടൻ: സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം മുൻപ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. ‘ശക്തനായ നേതാവ്’ എന്നാണ് സിറിയൻ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അൽ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1946ൽ ഫ്രാൻസിൽ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശനം നടത്തുന്നത്.
ഇറാൻ പിന്തുണയുള്ള സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണു യുഎസിനു നയംമാറ്റമുണ്ടായത്.ആഭ്യന്തരയുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശ്ശറായുടെ യുഎസ് സന്ദർശനം. ട്രംപുമായുള്ള ചർച്ചയ്ക്കു പിന്നാലെ, സിറിയയ്ക്കെതിരായ ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഉപരോധം പൂർണമായി പിൻവലിക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം.

