ഒരു ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് അവലിന് 1,512 രൂപ’: അമേരിക്കയിൽ തരംഗമായി ഇന്ത്യൻ യുവാവിന്റെ ചായക്കടസമൂഹമാധ്യമത്തിലും വൈറൽ

ലൊസാഞ്ചലസ്: ലോകത്തിന്റെ ഏത് കോണിലായാലും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കിൽ വിജയിക്കാം എന്ന് തെളിയിക്കുകയാണ് യുഎസിൽ താമസിക്കുന്ന ഒരു ബിഹാർ സ്വദേശി. യുഎസിലെ ലൊസാഞ്ചലസിലെ തെരുവുകളിൽ ചായയും പോഹയും (അവൽ) വിറ്റ് സമൂഹമാധ്യമത്തിൽ തരംഗമാകുകയാണ് ഇൻസ്റ്റഗ്രാമിൽ ‘ചായ് ഗായ് എൽ എ’ എന്നറിയപ്പെടുന്ന പ്രഭാകർ പ്രസാദ്.
പ്രാവസത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ തൊഴിലെടുക്കുന്ന പ്രഭാകർ, ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാകുകയാണ്. ഒരു കപ്പ് ചായയ്ക്ക് 8.68 ഡോളറും (ഏകദേശം 782 രൂപ) ഒരു പ്ലേറ്റ് അവലിന് 16.8 ഡോളറും (ഏകദേശം 1,512 രൂപ) ആണ് യുവാവ് ഈടാക്കുന്നത്. അമേരിക്കയിലെ ജീവിതനിലവാരവും സാധനങ്ങളുടെ വിലയും വച്ച് നോക്കുമ്പോൾ ഇത് വലിയ തുകയല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
വിദേശത്തായിട്ടും യാതൊരു മടിയുമില്ലാതെ നിറഞ്ഞ ആത്മവിശ്വാസത്തോടെ യുവാവ് ഹിന്ദിയിൽ ആണ് സംസാരിക്കുന്നത്. വിൽപന നടത്തുന്ന സാധനങ്ങളേക്കാൾ ഉപരി, യുവാവ് ഉപഭോക്താക്കളോട് സംസാരിക്കുന്ന രീതിയാണ് എല്ലാവരെയും ആകർഷിക്കുന്നത്. 2026 ജനുവരി ആദ്യവാരം മുതലാണ് യുവാവിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
‘ഗ്ലാസ് ഞാൻ കഴുകിക്കോളാം, എനിക്കൊരു വീസ ഒപ്പിച്ചു തരാമോ?’, എന്നതടക്കമുള്ള രസകരമായ കമന്റുകളും യുവാവിന്റെ വിഡിയോയുടെ താഴെ കാണാം. ബിഹാറിൽ നിന്ന് കടൽ കടന്നെത്തി സ്വന്തം സംസ്കാരത്തെ ചേർത്തുപിടിച്ചുകൊണ്ട് അധ്വാനിക്കുന്ന യുവാവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

