26 വയസ്സുകാരനെ തൂക്കിലേറ്റാൻ ഇനി മണിക്കൂറുകൾ മാത്രം; രാജ്യാന്തര പിന്തുണ തേടി മനുഷ്യാവകാശ സംഘടനകൾ, ഇറാനിൽ പ്രതിഷേധം രൂക്ഷം

ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 26 വയസ്സുകാരനായ ഇർഫാൻ സോൾട്ടാനിയെ ഇറാൻ നാളെ (14) തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ പലരെയും ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ ഒരാളെ തൂക്കിലേറ്റുന്നതിന് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വധശിക്ഷ നടപ്പിലാക്കുമെന്ന് ഇർഫാൻ സോൾട്ടാനിയുടെ കുടുംബത്തെ ഭരണകൂടം അറിയിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ ഒമ്പത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 648 പേർ ഔദ്യോഗികമായി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു, എന്നാൽ മരണസംഖ്യം 6,000ൽ അധികമാണെന്ന് സൂചന. ഏകദേശം 10,000 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ.
സമീപ ദിവസങ്ങളിൽ സിവിലിയൻ പ്രക്ഷോഭകരെ വ്യാപകമായി കൊന്നൊടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മറ്റൊരു മനുഷ്യാവകാശ ഗ്രൂപ്പായ നാഷനൽ യൂണിയൻ ഫോർ ഡെമോക്രസി ഇൻ ഇറാൻ (എൻയുഎഫ്ഡി) സോൾട്ടാനിയുടെ വധശിക്ഷ തടയാൻ രാജ്യാന്തര പിന്തുണ ആവശ്യപ്പെട്ടു.

