സർക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; ഉദ്യോഗാര്‍ഥികളുടെ സമരം തുടരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നു.
റാങ്ക് ഹോൾഡർമാരുടെ ആവശ്യം അനുഭാവപൂർവം പരിഹരിക്കാമെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയതായി ഉദ്യോഗാർഥികൾ പറഞ്ഞു. തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് രേഖയായി നൽകുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡി.വൈ.എഫ്.ഐ നേതാക്കൾ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. ഇതിനെ തുടർന്ന് ചർച്ചയ്ക്ക് എത്തുന്നതിന് സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചർച്ചയിൽ പങ്കെടുത്തത്.

