ഇറാൻ-ഇസ്രായേല്‍ യുദ്ധം 14-ാം ദിവസത്തിലേക്ക്; യുഎസ് വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; ആഗോള വിപണിയില്‍ എണ്ണവില 100 ഡോളര്‍ കടന്നു

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലോകം കടുത്ത ഊര്‍ജ്ജ-സാമ്പത്തിക പ്രതിസന്ധിയിലേക്ക്.
യുഎസിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി പെന്റഗണ്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
യുദ്ധം നീണ്ടുപോകുമെന്ന ആശങ്കയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ വന്‍ തകര്‍ച്ചയെ നേരിടുകയാണ്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പരസ്യ നിലപാട് വ്യക്തമാക്കി. പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായ മൊജ്തബ, യുദ്ധത്തില്‍ പുതിയ മുന്നണികള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
‘പ്രതികാരത്തിന്റെ ഫയല്‍’ തന്റെ പക്കലുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവും ഭാര്യയും കൊല്ലപ്പെട്ട ശേഷം മൊജ്തബ ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ല.
ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തങ്ങളുടെ ആക്രമണങ്ങള്‍ ഭരണമാറ്റത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ടെന്നും ജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇറാന്റെ നാവികസേന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ലോകത്തെ എണ്ണക്കൈമാറ്റത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഈ പാത തടസ്സപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും.
യുദ്ധം കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകളും ചരക്ക് നീക്കവും പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
സമാധാന ചര്‍ച്ചകള്‍ക്ക് നിലവില്‍ സാധ്യതയില്ലാത്തത് ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഊര്‍ജ്ജ വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

