KSDLIVENEWS

Real news for everyone

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ പരിപാടിക്കുപോയ മകൻ ട്രെയിൻതട്ടി മരിച്ചു; വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

SHARE THIS ON

കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ  ഹാളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

ഇവരുടെ ഏക മകൻ, മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന എം.ശിവാനന്ദൻ (19) ഡിസംബർ 29ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. പരിപാടികൾ നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. മകന്റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും വലിയ നിരാശയിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. വല്ലപ്പോഴുമേ ഇവർ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ എന്നും നാട്ടുകാർ പറഞ്ഞു. 

ശിവാനന്ദന്റെ മരണ ശേഷം സ്മിതയുടെ അമ്മ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഇവർ സ്വന്തം വീട്ടിലേക്ക് പോയി. ദമ്പതികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മകന്റെ വിയോഗമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. ബേക്കൽ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!