സൗദിയുടെ വ്യോമഗതാഗതത്തിന് പൊൻതൂവൽ; സൗദിയുടെ ആകാശത്ത് റിയാദ് എയർ പറന്നുതുടങ്ങി

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ പറന്നുതുടങ്ങി. വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ആദ്യപറക്കൽ. സ്വദേശികൾക്കും വിദേശികൾക്കും വിമാനം കാണാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യവിമാനം പറന്നത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് ബി787 ബോയിങ് റിയാദ് എയർ വിമാനം സൗദി സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് പറന്നുയർന്നത്. ബോളിബാഡ് സിറ്റി, കിങ്ഡം സെന്റർ, കിങ് സൗദ് യൂണിവേഴ്സിറ്റി, കിങ് ഖാലിദ് യൂണിവേഴ്സിറ്റി, ഫൈസലിയ ടവർ, മുറബ്ബ എന്നിവിടങ്ങൾക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസിനായി പൊതു നിക്ഷേപക ഫണ്ട് ചെലവഴിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2030-നകം ലോകത്തെ 100-ലേറെ രാജ്യങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് റിയാദ് എയർലൈൻസിന്റെ ലക്ഷ്യം

