KSDLIVENEWS

Real news for everyone

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 2 ദിവസം വേണം; 9 ഇന്ത്യക്കാർ അത്യാസന്നനിലയിൽ: നോർക്ക

SHARE THIS ON

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നു നോർക്ക. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ട്. ഒന്‍പത് ഇന്ത്യക്കാർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. രണ്ട് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതായും നോർക്ക സിഇഒ അജിത് കോളശേരി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.


‘‘നോർക്കയുടെ രണ്ട് ഹെൽപ് ഡെസ്കുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററിലെ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ടോൾ ഫ്രീ നമ്പരാണിത്. കുവൈത്തിൽ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്കുകളും വിവരം പരസ്പരം കൈമാറുന്നു. എട്ടു പേർ കുവൈത്തിലെ ഹെൽപ് ‍ഡെസ്കിലുണ്ട്. ഇവർ ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു. അപകടത്തിൽ‌ പെട്ടവരിൽ ഒന്‍പതു പേർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. പരുക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിൽസയിലാണ്. ചിലർ ആശുപത്രി വിട്ടു. മൃതശരീരങ്ങൾ കമ്പനിയാണ് തിരിച്ചറിയേണ്ടത്’’– നോർക്ക സിഇഒ പറഞ്ഞു‌. 

‘‘കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഇതിന്റെ പ്രവർത്തനങ്ങൾ ഇന്ന് കുവൈത്തിൽ ആരംഭിക്കും. നടപടികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ടു ദിവസമെടുക്കും. ഇടയ്ക്ക് അവധി വരുന്നുണ്ട്. കുവൈത്ത് സർക്കാർ പരമാവധി സഹകരിക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായി സഹകരിച്ചാണ് നോർക്ക പ്രവർത്തിക്കുന്നത്. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പരുക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സർക്കാരുമായി ചർച്ച ചെയ്തു തീരുമാനിക്കും’’–നോർക്ക സിഇഒ പറ‍ഞ്ഞു.

തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേരാണു മരിച്ചത്. മരിച്ചവരിൽ നിരവധി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ചികിത്സയിലുള്ള 35 പേരിൽ 9 പേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം.

error: Content is protected !!