KSDLIVENEWS

Real news for everyone

ലോറി ഉടമകളുടെ സമ്മർദ്ദം ; ചരക്ക് വാഹനങ്ങളിൽ ജിപിഎസ് വേണമെന്ന നീക്കം സർക്കാർ ഉപേക്ഷിച്ചു

SHARE THIS ON

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാനുളള നീക്കം സംസ്ഥാനം ഉപേക്ഷിച്ചു. ടിപ്പര്‍ ലോറി ഉടമകള്‍ക്കായി അസി.മോട്ടോര്‍വെഹികള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ ഇടപെട്ടാണ് തീരുമാനം ഉപേക്ഷിച്ചതെന്നാണ് ആരോപണം. അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിന് ശേഷമാണ് ജിപിഎസ് വ്യാപകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്

അവിനാശിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ ചരക്ക് ലോറി പാഞ്ഞുകയറി പൊലിഞ്ഞത് 19 ജീവനുകളായിരുന്നു. നിയന്ത്രണ വിട്ട് പാഞ്ഞുകയറിയ ലോറിയുടെ വേഗവും ഗതിയും മനസിലാക്കാനായത് ജിപിഎസ് സംവിധാനം വഴിയായിരുന്നു.ഈ സംഭവത്തിന് ശേഷമാണ് സംസ്ഥാനത്തെ ചരക്കുലോറികളിലും ടിപ്പറുകളിലും ജിപിഎസ് വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ടിപ്പറുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ സമയക്രമം തെറ്റിക്കുന്നതുള്‍പ്പെടെയുളള നിയമലംഘനങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തി തടയാം. ഈ സംവിധാനമാണ് ഇപ്പോള്‍ അട്ടിമറിമക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് മതിയെന്നും ചരക്ക് വാഹനങ്ങളെ ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടനുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ചരക്ക്, ടിപ്പര്‍ വാഹനങ്ങളെ ഒഴിവാക്കിയതെന്ന വിശദീകരണമില്ല. മോട്ടോര്‍വാഹന വകുപ്പിലെ ജീവനക്കാരുടെ സംഘടന ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയാണ് അട്ടിമറിക്കപ്പെട്ടതെന്ന് ചില ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് ശേഷം, ഉദ്യോഗസ്ഥ സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലെ ശബ്ദ സന്ദേങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!