ഗാസയില്‍ ഇടതടവില്ലാതെ ഇസ്രായേല്‍ ആക്രമണം; മരണസംഖ്യ 1,400 കടന്നു

ഗാസ/ദുബൈ: ഫലസ്തീനുനേരെയുള്ള ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ച്ചയായ ആറാംദിനവും തുടരുന്നു. ഗസ്സയില്‍ മരണസംഖ്യ 1,417 ആയി ഉയര്‍ന്നു.
ലബനാൻ അതിര്‍ത്തിയിലും യുദ്ധസാധ്യത കനത്തു. സിദ്റത്തിനു നേര്‍ക്ക് ഹമാസ് കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഈജിപ്തിന്റെ റഫ അതിര്‍ത്തി വഴി ഗസ്സയിലേക്കു മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഊര്‍ജിതമായി നടക്കുകയാണ്.
ഗസ്സക്കുമേല്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ചതോടെ ആശുപത്രികളില്‍ പുതുതായി ആരെയും പ്രവേശിപ്പിക്കാൻ ഇടമില്ലാതെ വന്നതായി അന്താരാഷ്ട്ര റെഡ്ക്രോസ് അറിയിച്ചു. കൂടുതല്‍ താമസ കെട്ടിടങ്ങള്‍ തകര്‍ന്നതോടെ ഗസ്സയില്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. റഫ അതിര്‍ത്തിക്കുനേരയുള്ള ആക്രമണത്തില്‍നിന്ന് ഇസ്രായേല്‍ വിട്ടുനിന്നാല്‍ ഇന്നുതന്നെ ജീവകാരുണ്യ ഉല്‍പന്നങ്ങള്‍ ഗസ്സയില്‍ എത്തിക്കാനാകുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.
കരയാക്രമണം സംബന്ധിച്ച ഇസ്രായേല്‍
തീരുമാനം വൈകുകയാണ്. ഗസ്സ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ മാറ്റി. ലബനാനില്‍നിന്ന് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം തുടരുന്നതു മുൻനിര്‍ത്തി ആയിരക്കണക്കിന് റിസര്‍വ് സൈനികരെ അവിടേക്ക് നിയോഗിച്ചു. ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും അവസാനിപ്പിക്കുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം കടല്‍മാര്‍ഗം ഹമാസ് പോരാളികള്‍ വീണ്ടും ഇസ്രായേലില്‍ എത്തുന്നത് സൈന്യത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിവിധ ഇസ്രായേല്‍ പ്രവിശ്യകള്‍ക്കുനേരെ ഇന്നും ഹമാസ് നൂറുകണക്കിന് റോക്കറ്റുകളയച്ചു. തെല്‍അവീവിലും ഫൈഹയിലും സിദ്റത്തിലും റോക്കറ്റുകള്‍ പതിച്ചു. ഹമാസ് അയച്ച 5,000 റോക്കറ്റുകളില്‍ 2,000 തുറസ്സായ സ്ഥലങ്ങളിലാണ് വീണതെന്ന് നെതന്യാഹു പറഞ്ഞു.
ബന്ദികളുടെ മോചനം സംബന്ധിച്ച് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നീക്കം
ഊര്‍ജിതമാണ്. ഒരു ഇസ്രായേല്‍ വനിതയെയും രണ്ട് കുട്ടികളെയും ഹമാസ് മോചിപ്പിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതിനിടെ, ഗസ്സക്കു പിന്നാലെ ഇസ്രായേലില്‍ തടവിലുള്ള ഫലസ്തീനികള്‍ക്കുള്ള വെള്ളവും വൈദ്യുതിയും നിഷേധിച്ചു. ആയിരക്കണക്കിന് തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ യു.എന്നിന്‍റെ പിന്തുണ തേടുകയാണ് ഫലസ്തീൻ.
ഇസ്രായേലില്‍ ആക്രമണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. 97 സൈനികര്‍ ഹമാസിന്‍റെ പിടിയിലുണ്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്ലാമിക് ജിഹാദ് നേതാവ് അബ്ദുര്‍റഹ്മാൻ ശിഹാബും കുടുംബവും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

