ഓപ്പറേഷൻ അജയ്: ഇസ്രായേലില്‍ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി

ഡല്‍ഹി: ഇസ്രായേലില്‍ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി, 220 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഡല്‍ഹിയിലെത്തിയത്.
തെല്‍അവീലില്‍ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ140 എന്ന വിമാനം പുരലര്‍ച്ചെ 5.56ഓടെയാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതത്. സംഘത്തില്‍ 10ഓളം മലയാളികളുണ്ട്. കൂടുതല്‍ ആളുകളും വിദ്യാര്‍ഥികളാണ്.
എംബസി വഴി രജസിറ്റര്‍ ചെയ്തവര്‍ക്കാണ് ഓപ്പറേഷൻ അജയ് വഴി ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മുഴുവൻ ഇന്ത്യക്കാരും ഇസ്രായേല്‍ വിട്ടു പോരാൻ തയ്യാറായിട്ടില്ല. യുദ്ധം രൂക്ഷമായ സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മടങ്ങിയത്. മലയാളികളെ കൊണ്ടു പോകുന്നതിനായി ഡല്‍ഹി കേരള ഹൗസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
മലയാളികള്‍ക്കായി എയര്‍പോര്‍ട്ടിലും കേരള ഹൗസിലും കണ്‍ട്രോള്‍ റും തുറന്നിട്ടുണ്ട്. ഓപ്പറേഷൻ അജയ്‌യുമായി ബന്ധപ്പെട്ട് ഇനിയുള്ള വിമാനങ്ങള്‍ എപ്പോഴുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് കൂടുതല്‍ പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഓപ്പറേഷൻ അജയ് നിര്‍ബന്ധിത ഒഴിപ്പിക്കലല്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ താല്‍പര്യമുള്ളവര്‍ക്ക് മടങ്ങാനുള്ള ഒരു അവസരം മാത്രമാണെന്നും കഴിഞ്ഞ ദിവസം വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

