”ഇറാനി” കവർച്ചസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: കമ്പളിയും മറ്റു വസ്തുക്കളും വിൽക്കാനെന്ന വ്യാജേനയെത്തി മോഷണത്തിന് പദ്ധതിയിടുന്ന ‘ഇറാനി’ കവർച്ചസംഘത്തിലെ രണ്ടുപേരെ മംഗളൂരുവിൽ അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിൽനിന്നുള്ള സക്കീർ ഹുസൈൻ (26), കമ്പാർ റഹിം മിർസ (32) എന്നിവരാണ് അറസ്റ്റിലായത്. കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ മോഷണസംഘമാണ് ഇറാനി കവർച്ചസംഘമെന്ന് അറിയപ്പെടുന്നത്. വില്പനക്കാരെന്ന വ്യാജേനയെത്തി വ്യക്തിവിവരങ്ങൾ ശേഖരിച്ച് പിന്നീട് സംഘങ്ങളായി മോഷണത്തിന് ആസൂത്രണം ചെയ്യുന്നവരാണിവർ.ജനുവരി 18-ന് ബി.സി. റോഡ് കൈക്കമ്പയിൽ ക്രൈം ബ്രാഞ്ച് പോലീസാണെന്ന് പറഞ്ഞ് വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മിത്തബയൽ കൊടാങ്കെയിലെ ശിവപ്രസാദിന്റെ ലക്ഷത്തിലേറെ രൂപയും സ്വർണവുമാണ് സംഘം കൊള്ളയടിച്ചത്. പണവും സ്വർണവുമായി പോവുകയായിരുന്ന ശിവപ്രസാദിനെ പോലീസുകാരാണെന്ന് പറഞ്ഞ് വ്യാജ തിരിച്ചറിയൽ കാർഡും കാണിച്ച് ചോദ്യം ചെയ്യുകയും കൈയിലുണ്ടായിരുന്ന സ്വർണവും പണവും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പണവും സ്വർണവും ഇങ്ങിനെ കൊണ്ടുനടക്കരുതെന്ന് ഉപദേശിച്ച് ടവലിൽ പൊതിഞ്ഞുനൽകാൻ ഭാവിച്ച സംഘം അതുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സമാനമായ മോഷണം ഉഡുപ്പി, കുന്താപുരം മേഖലയിലും ഉണ്ടായി. ഉഡുപ്പി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാവുന്നത്. ഇവർ ജയിലിൽ കഴിയവെയാണ് ബണ്ട്വാൾ പൊലീസിന് മോഷണസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. മംഗളൂരു കോടതി റിമാൻഡ് ചെയ്തു.അറസ്റ്റിലായ സക്കീർ ഹുസൈൻ, റഹിം മിർസ

