ആരോപണങ്ങളുന്നയിച്ച് മതിയാകാതെ ട്രംപ്, വോട്ടുകള്‍ നീക്കം ചെയ്തെന്ന് പുതിയ ആരോപണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് ഡൊണാൾഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകൾ വലിയ അളവിൽ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തെന്നാണ് ട്രംപിന്റെ പുതിയ ആരോപണം.
വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയൻ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഒരു ട്രംപ് അനുകൂല ബ്ലോഗിൽ വന്ന പ്രതികരണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലിൽ തിരിമറി നടന്നതായി ആരോപിക്കുന്നത്.
‘റിപ്പോർട്ട്: ദേശവ്യാപകമായി ഡൊമിനിയൻ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകൾ നീക്കം ചെയ്തു. പെൻസിൽവേനിയയിലെ 2,21,000 വോട്ടുകൾ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകൾ നീക്കം ചെയ്തു. ഡൊമിനിയൻ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകൾ ബൈഡന് മറിച്ചുനൽകി.’ ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാൽ 2020 അമേരിക്കൻ തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ വളരെ നല്ല രീതിയിൽ നടന്നതായി ഇരുപാർട്ടികളിൽ നിന്നുമുളള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രസ്താവിച്ചിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരും ഗൗരവമേറിയ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

