പശ്ചിമേഷ്യൻ യുദ്ധം: കുപ്പിവെള്ള വിപണിയില്‍ വിലവര്‍ധന ഭീഷണി; നിര്‍മ്മാണ ചെലവ് കുതിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് വേനല്‍ കടുക്കുന്നതിനിടെ കുപ്പിവെള്ളത്തിന്റെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകള്‍ അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് വിപണിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്.
പ്ലാസ്റ്റിക് നിർമ്മാണത്തിനാവശ്യമായ പോളിമർ ക്രൂഡ് ഓയിലില്‍ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ക്രൂഡ് ഓയില്‍ വില ഉയർന്നതോടെ പ്ലാസ്റ്റിക് കുപ്പികളുടെ നിർമ്മാണ വസ്തുക്കളുടെ വില 50 ശതമാനം വർധിച്ച് കിലോയ്ക്ക് 170 രൂപയായി.കുപ്പിയുടെ അടപ്പുകള്‍ക്ക് ഇരട്ടിയിലധികം വില കൂടി. ഇതിനുപുറമെ കാർഡ്ബോർഡ് ബോക്സുകള്‍, ലേബലുകള്‍, ടേപ്പുകള്‍ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.ആഗോളതലത്തില്‍ ഇന്ധനവില വർധിച്ചത് കുപ്പിവെള്ളത്തിന്റെ വിതരണ ചെലവ് (Logistics cost) ഗണ്യമായി ഉയരാൻ കാരണമായി.
ഇന്ത്യയിലെ സാഹചര്യം:
ഏകദേശം 40,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കുപ്പിവെള്ള വിപണി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണിത്.രാജ്യത്തെ 70 ശതമാനം ഭൂഗർഭജലവും മലിനമാണെന്ന കണ്ടെത്തലുകള്‍ ജനങ്ങളെ കുപ്പിവെള്ളത്തെ കൂടുതല്‍ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വേനല്‍ക്കാലത്ത് കുപ്പിവെള്ളത്തിന് ആവശ്യക്കാർ ഏറുന്നത് പ്രതിസന്ധി രൂക്ഷമാക്കും.
നിലവില്‍ പ്രമുഖ കുടിവെള്ള ബ്രാൻഡുകള്‍ വില വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉല്‍പ്പാദന ചെലവ് വർധിച്ച സാഹചര്യത്തില്‍ വിതരണക്കാർക്കുള്ള നിരക്ക് പല കമ്പനികളും ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് വൈകാതെ തന്നെ ഉപഭോക്താക്കളെ ബാധിക്കാനാണ് സാധ്യത.

