KSDLIVENEWS

Real news for everyone

ഇസ്രായേലിനോട് ഒരു തരത്തിലുള്ള ദയയും കാണിക്കില്ല: ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ

SHARE THIS ON

തെഹ്‌റാൻ: ഗുരുതരമായ തെറ്റാണ് ഇസ്രായേൽ ചെയ്തതെന്നും അതിന്റെ അനന്തരഫലങ്ങൾ അവരെ നിസ്സഹായരാക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തി ഉന്നതനേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ പ്രതികരണം. ഇസ്രായേലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അവരോട് ഒരു തരത്തിലുമുള്ള ദയയും ഞങ്ങൾ കാണിക്കില്ല. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും. ഇറാൻ ജനതയും രാഷ്ട്രവും സായുധ സേനയ്ക്ക് പിന്നിൽ നിലകൊള്ളും. ദൈവംനിശ്ചയിച്ചാൽ സയണിസ്റ്റ് ഭരണകൂടത്തെ ഇറാൻ പരാജയപ്പെടുത്തും. ഇസ്രായേലിന്റെ നടപടികളെ ഇറാൻ നിസാരമായി കാണില്ലെന്ന് ഖാംനഇ പറഞ്ഞു. വെള്ളിയാഴ്ച ഇസ്രയേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് തുടരുകയാണ്.

വെള്ളിയാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് മേജർ ജനറൽ സൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അൻബിയ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖർ കൊല്ലപ്പെട്ടു. ജനവാസകേന്ദ്രത്തിൽ നടത്തിയ ആ ക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ വാർത്ത ഏജൻസി ‘ഇർന വെളിപ്പെടുത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മതിർന്ന ഉപദേശകൻ അലി ശംഖാനിക്ക് പരിക്കേറ്റിരുന്നു.

ഇസ്രയേൽ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിച്ചിരിക്കുമെന്നും ഖാംനഇ യുദ്ധത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലടക്കം വെള്ളിയാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സൈനിക മേധാവികളും ശാസ്ത്രജ്ഞൻമാരും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാൻ ആക്രമണത്തിൽ തെൽഅവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വൻ സ്‌ഫോടനം നടന്നതായും തീപിടിത്തത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയോടെ ഇസ്രായേൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തി. തെഹ്‌റാനിലെ വിവിധ മേഖലകളിലും ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും ഇസ്രായേൽ ആക്രമണം നടത്തി. ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം വ്യക്തമാക്കിയത്. തങ്ങൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അത് നിറവേറ്റുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പറയുന്നു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കക്ക് എതിരെയും ആക്രമണം ഉണ്ടാവുമെന്ന സൂചന ഇറാൻ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!