കവളപ്പാറ പുനരധിവാസം ; എം എ യൂസഫലി നിർമിക്കുന്നത് 33 വീടുകൾ

എടക്കര >കവളപ്പാറ പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഫണ്ടിനൊപ്പം സഹകരിച്ച് പ്രമുഖ പ്രവാസി എം എ യൂസഫലി നിര്‍മിക്കുന്നത് 33 വീടുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആറ് ലക്ഷം വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരില്‍ വാങ്ങിയ ഭൂമിയിലാണ് വ്യവസായി എം എ യൂസഫലി വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പോത്ത്കല്ല് പഞ്ചായത്തിലെ ഭൂദാനം വായനശാലപ്പടി ആലിന്‍ചുവട് പ്രദേശത്താണ് 33 വീടുകളും ഉയരുന്നത്.
ഒരു സെന്റ് ഭൂമിക്ക് 31,500 രൂപയാണ് വില വന്നത്. ഒരു കുടുംബത്തിന് പത്ത് സെന്റ് ലഭിക്കും.
ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച ആറ് ലക്ഷത്തില്‍ ബാക്കി തുകയും വീട് നിര്‍മാണ ഫണ്ടിലേക്ക് ചേര്‍ക്കും. 20 വീടുകള്‍ നിര്‍മിക്കാനാണ് എം എ യൂസഫലി ആദ്യം തീരുമാനിച്ചത്. സര്‍ക്കാര്‍ സഹായംകൂടി ലഭിച്ചതോടെ ഇത് 33 ആയി. എല്ലാ വീട്ടിലേക്കും 12 അടി വീതിയിലുള്ള റോഡ് സൗകര്യവും ഒരുക്കി. റോഡിനുള്ള ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കവളപ്പാറ പ്രദേശത്തിന്റെ 400 മീറ്റര്‍ അകലെയാണ് വീടുകള്‍ നിര്‍മിക്കുന്നത്. 20 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 13 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആലോചിക്കുന്നത്.

