ഇസ്രയേലിന് സൈനിക സഹായം ; രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ പുറപ്പെട്ടു , യുദ്ധപിന്തുണയുമായി ബ്രിട്ടനും

ടെല്‍ അവീവ്: ഇസ്രയേലിന് സൈനിക സഹായവുമായി രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ വെര്‍ജീനിയയില്‍നിന്ന് പുറപ്പെട്ടു.
യുഎസ്‌എസ് ഡ്വൈറ്റ് ഡി ഐസൻഹോവര്‍ കാരിയര്‍ വിമാന വാഹിനിയാണ് പുറപ്പെട്ടത്. മധ്യപൗരസ്ത്യദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് വിമാനം എത്തിക്കുന്നത്. അവിടേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കും. എന്നാല്‍ ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
അതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ടെല്‍ അവീവിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലില്‍ എത്തിയിരുന്നു.
യുദ്ധപിന്തുണയുമായി ബ്രിട്ടനും
പലസ്തീൻ ജനതയ്ക്കുമേല്‍ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേലിന് യുദ്ധപിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ഇസ്രയേല്‍ അതിര്‍ത്തിയിലെ കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിര്‍ദേശം നല്‍കി. ഇവിടേക്ക് കൂടുതല്‍ നാവിക സേനാംഗങ്ങളെയും വിന്യസിക്കും. ഹമാസിന് ആയുധം ലഭിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. സമുദ്രാതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കും. നിരീക്ഷണ വിമാനങ്ങള്‍ വെള്ളിമുതല്‍ പറന്നുതുടങ്ങി.
ഇസ്രയേലിലെ പരിക്കേറ്റ ആയിരങ്ങള്‍ക്ക് സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സുനക് പറഞ്ഞു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ജൂത സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ചെലവില്‍ ജൂതവിഭാഗക്കാര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന്് സുനക് പറഞ്ഞിരുന്നു.

