പാക് ഷെല്ലാക്രമണം ; ശക്തമായ തിരിച്ചടിയിൽ പാക് ബങ്കറുകള്‍ തകര്‍ത്ത് ഇന്ത്യ

ശ്രീനഗർ: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താന് കനത്ത നഷ്ടം. ഇന്ത്യൻ തിരിച്ചടിയിൽ ഏഴോ എട്ടോ പാക് സൈനികർക്ക് ജീവഹാനിയുണ്ടായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ രണ്ട് എസ്എസ്ജി (സ്പെഷ്യൽ സർവീസ് ഗ്രൂപ്പ്) കമാൻഡോകളു ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിൻ മുകളിലുള്ള ബങ്കറുകളും ഇന്ത്യൻ സൈന്യം തകർത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകർത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. ഒരു ഡസനോളം പാക് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. തീവ്രവാദ കേന്ദ്രങ്ങളും തകർത്തിട്ടുണ്ടെന്ന് സൈന്യം അവകാശപ്പെട്ടു.നിയന്ത്രരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്

