നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല, ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് ഇ.ഡി

തിരുവനന്തപുരം : നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന മറുപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകിയത്.നിയമസഭയുടെ പ്രവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണ് ഇഡിയോട് വിശദീകരണം ചോദിച്ചത്. ലൈഫ് മിഷൻ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താൻ ഇഡി ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് ജയിംസ് മാത്യു എംഎൽഎയുടെ പരാതി. ആ പരാതിയാണ് സ്പീക്കർ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടത്. എത്തിക്സ് കമ്മറ്റി ഇതിൽ ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനോടാണ് വിശദീകരണം തേടിയത്. ഇതിലാണ് ഇഡി മറുപടി നൽകിയത്.ഒരുതരത്തിലും നിയമസഭയുടെ അധികാരത്തിൽ കടന്നു കയറാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഇഡി മറുപടി നൽകിയത്. ഫയലുകൾ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം ഇഡിക്കുണ്ട്. പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണ്. ഇത്തരം സംശയാസ്പദമായ സാഹചര്യത്തിലാണ് ഫയലുകൾ വിളിച്ചു വരുത്തിയത്. സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഫയലുകൾ വിളിച്ചുവരുത്തിയത്. നിയമപരമായി നിലനിൽക്കാത്ത തുടർനടപടികളിലേക്ക് പോകരുതെന്ന അപേക്ഷയും ഇഡി മുന്നോട്ടു വെച്ചിട്ടുണ്ട്.

