ആവേശം കെട്ടടങ്ങി കെൽ പ്രവർത്തനം മന്ദഗതിയിൽ

കാസർകോട്: കേന്ദ്രം വിൽപനക്കുവെച്ച പൊതുമേഖല സ്ഥാപനം ഏറ്റെടുത്തതിലൂടെ കൈയടി നേടിയെടുത്ത കെൽ യൂനിറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ. പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുക ലഭ്യമാക്കാത്തതിനുപുറമെ ജീവനക്കാർക്ക് വേണ്ട തൊഴിൽ കണ്ടെത്താൻ മാനേജ്മെന്റിന് ഇതുവരെ സാധിച്ചില്ല. കാര്യമായ പണിയൊന്നുമില്ലാത്തതിനാൽ നൂറിലേറെ വരുന്ന ജീവനക്കാർ വിഷമത്തിലാണ്. തൊഴിൽ കണ്ടെത്തേണ്ട മാനേജ്മെന്റ് വൻ പരാജയമാണെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ടുവർഷം പൂട്ടിക്കിടന്ന ഭെൽ- ഇ.എം.എൽ കമ്പനി ഏറ്റെടുത്ത് ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കാനും യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ളവയുടെ നവീകരണത്തിനും 78 കോടിയും പ്രഖ്യാപിച്ചു. 20 കോടിയാണ് ഇതിനകം ലഭിച്ചത്. ഓഫിസിന്റെ മേൽക്കൂര മാറ്റി പെയിന്റിങ് ജോലികളും പൂർത്തിയാക്കിയെന്നല്ലാതെ മറ്റ് നവീകരണമൊന്നും നടന്നിട്ടില്ല.

